സൂചിവേണ്ടാത്ത കുത്തിവെപ്പുവരുന്നു

 സൂചിവേണ്ടാത്ത കുത്തിവെപ്പുവരുന്നു

ലണ്ടന്‍: സൂചിവെക്കാന്‍ പേടിയുള്ളവര്‍ക്കായി ഒരു ശുഭവാര്‍ത്ത. കുത്തിവെക്കേണ്ടാത്ത പ്രതിരോധ കുത്തിവെപ്പ് ഉടനെത്തും.

വലിയ സൂചിയുപയോഗിച്ച് മരുന്ന് ഞരമ്പിലേക്ക് കുത്തിക്കയറ്റുന്നതിന് പകരം ഒട്ടിച്ചുവെക്കാവുന്ന വാക്‌സിന്‍ പാച്ചുകള്‍ വികസിപ്പിച്ചത് അമേരിക്കയിലെ ഗവേഷകരാണ്. കട്ടിത്തുണിക്കഷണം പോലുള്ള ഈ പാച്ചില്‍ ഒറ്റസൂചിക്ക് പകരം നൂറു കുഞ്ഞുസൂചികളാണുള്ളത്. ഓരോന്നിനും 0.65 മില്ലിമീറ്റര്‍ നീളം മാത്രം.

കുഞ്ഞുസൂചികളില്‍ മരുന്നു നിറച്ചാല്‍ വാക്‌സിന്‍ പാച്ച് റെഡി. ഇനിയത് ശരീരത്തില്‍ ഒട്ടിക്കുകയേ വേണ്ടൂ. വേദനയില്ലാതെ തൊലിയില്‍ തുളച്ചുകയറുന്ന സൂചികള്‍ ശരീരത്തില്‍ അലിഞ്ഞുചേരും. മരുന്ന് രക്തത്തില്‍ കലരും.

ഈ കുത്തിവെപ്പിന് ഡോക്ടറുടെയോ നഴ്‌സിന്റെയോ സഹായം ആവശ്യവുമില്ല. ചെറിയ മുറിവില്‍ മരുന്ന് പ്ലാസ്റ്റര്‍ ഒട്ടിക്കുംപോലെ രോഗിക്കുതന്നെ കുത്തിവെപ്പെടുക്കാം.

ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെയും എമോറി സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ കുത്തിവെപ്പ് വികസിപ്പിച്ചത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത് നിലവിലുള്ള കുത്തിവെപ്പിനോളം തന്നെ ഫലപ്രദമെന്ന് കണ്ടെത്തുകയും ചെയ്തു.

പ്രതിരോധ കുത്തിവെപ്പുകളില്‍ മരുന്ന് ആഴത്തില്‍ പ്രയോഗിക്കേണ്ട കാര്യമില്ല. കാരണം തൊലിക്കു തൊട്ടുതാഴെത്തന്നെ പ്രതിരോധ കലകളുണ്ട് - ഗവേഷകന്‍ റിച്ചാര്‍ഡ് കോംപന്‍സ് പറയുന്നു. അതുകൊണ്ടുതന്നെ പുതിയ സംവിധാനം പരമ്പരാഗത കുത്തിവെപ്പിനേക്കാള്‍ ഫലപ്രദമാകുമെന്നാണ് സഹഗവേഷകന്‍ മാര്‍ക് പ്രോസ്‌നിറ്റ്‌സ് പറയുന്നത്.