അറുപത് മടങ്ങ് വേഗവുമായി ഗൂഗിള്‍ ക്രോം

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 ന്റെ ബീറ്റാ പതിപ്പ് മൈക്രോസോഫ്ട് പുറത്തിറക്കിയിട്ട് ഒരാഴ്ച്ച കഴിയുന്നതേയുള്ളു. അതിനകം മുഖ്യ പ്രതിയോഗിയായ ഗൂഗിള്‍ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഗൂഗിളിന്റെ ബ്രൗസറായ ക്രോമിന്റെ പുതിയ പതിപ്പ് വന്‍പരിഷ്‌ക്കാരത്തോടെ പുറത്തിറക്കുന്നുവെന്നാണ് പ്രഖ്യാപനം.



നിലവിലുള്ള ഗൂഗിള്‍ ക്രോം 6 പതിപ്പിനെ അപേക്ഷിച്ച് 60 മടങ്ങ് വേഗമുള്ളതായിരിക്കും പുതിയ പതിപ്പായ ക്രോം 7 എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 ന് വെല്ലുവിളിയുയര്‍ത്താന്‍ പാകത്തിലുള്ള ഒട്ടേറെ സവിശേഷതകള്‍ ക്രോമിന്റെ പുതിയ പതിപ്പില്‍ ഉണ്ടാകുമെന്ന് ഗൂഗിള്‍ പറയുന്നു.

മറ്റ് ബ്രൗസറുകളെ അപേക്ഷിച്ച് ആകര്‍ഷകമായ ചില സവിശേഷതകളാണ് എക്‌സ്‌പ്ലോറര്‍ 9 ല്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. എല്ലാ എച്ച് ടി എം എല്‍ 5 ഉള്ളടക്കങ്ങള്‍ക്കും പൂര്‍ണമായ ഹാര്‍ഡ്‌വേര്‍ ആക്‌സിലറേഷന്‍ നല്‍കുന്ന ആദ്യ ബ്രൗസറാകും ഇതെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുള്ള മൈക്രോസോഫ്ടിന്റെ ആദ്യ ബ്രൗസര്‍' എന്നാണ് ഇന്റര്‍നെറ്റ് എക്്‌സ്‌പ്ലോറര്‍ 9 ബീറ്റയെക്കുറിച്ച് 'ടൈം മാസഗിന്‍' അഭിപ്രായപ്പെട്ടത്.
മൈക്രോസോഫ്ട് ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത് ഉത്പന്നം ബീറ്റയിലായിരിക്കുമ്പോഴാണ്. എന്നാല്‍ ഗൂഗിളാകട്ടെ തങ്ങളുടെ ഉത്പന്നങ്ങളുടെ അപ്‌ഡേറ്റുകള്‍ മിന്നല്‍ വേഗത്തിലാണ് പുറത്തിറക്കുന്നത്. ക്രോം 7 ന്റെ ട്രങ്ക്, കാനറി ബില്‍ഡുകളില്‍ 2 ഡി ഗ്രാഫിക് പെര്‍ഫോമെന്‍സ്, കാന്‍വാസ് ആക്‌സിലറേഷന്‍ എന്നിവ സാധ്യമാകും.

നിയോവിന്‍ പോലുള്ള സാങ്കേതിക വെബ്‌സൈറ്റുകള്‍ നടത്തിയ പരിശോധനകളില്‍ എക്‌സ്‌പ്ലോറര്‍-9 ബീറ്റ കാന്‍വാസ് സ്​പീഡ് ഡെമോയിലും മറ്റും വിജയിച്ചിട്ടുണ്ട്. എന്നാല്‍ ക്രോമിലാകട്ടെ മുന്‍ പതിപ്പിനെ അപേക്ഷിച്ച് ഏഴാം പതിപ്പിന്റെ പ്രാരംഭദശയില്‍ തന്നെ ഇക്കാര്യത്തില്‍ അവര്‍ ഏറെ മുന്നേറിയിട്ടുമുണ്ട്. ചുരുക്കത്തില്‍, എക്‌സ്‌പ്ലോറര്‍ 9 നെ വെല്ലുന്ന തരത്തിലായിരിക്കും ക്രോം7 ന്റെ അന്തിമ പതിപ്പിറങ്ങുകയെന്ന് സാരം

സൂചിവേണ്ടാത്ത കുത്തിവെപ്പുവരുന്നു

 സൂചിവേണ്ടാത്ത കുത്തിവെപ്പുവരുന്നു

ലണ്ടന്‍: സൂചിവെക്കാന്‍ പേടിയുള്ളവര്‍ക്കായി ഒരു ശുഭവാര്‍ത്ത. കുത്തിവെക്കേണ്ടാത്ത പ്രതിരോധ കുത്തിവെപ്പ് ഉടനെത്തും.

വലിയ സൂചിയുപയോഗിച്ച് മരുന്ന് ഞരമ്പിലേക്ക് കുത്തിക്കയറ്റുന്നതിന് പകരം ഒട്ടിച്ചുവെക്കാവുന്ന വാക്‌സിന്‍ പാച്ചുകള്‍ വികസിപ്പിച്ചത് അമേരിക്കയിലെ ഗവേഷകരാണ്. കട്ടിത്തുണിക്കഷണം പോലുള്ള ഈ പാച്ചില്‍ ഒറ്റസൂചിക്ക് പകരം നൂറു കുഞ്ഞുസൂചികളാണുള്ളത്. ഓരോന്നിനും 0.65 മില്ലിമീറ്റര്‍ നീളം മാത്രം.

കുഞ്ഞുസൂചികളില്‍ മരുന്നു നിറച്ചാല്‍ വാക്‌സിന്‍ പാച്ച് റെഡി. ഇനിയത് ശരീരത്തില്‍ ഒട്ടിക്കുകയേ വേണ്ടൂ. വേദനയില്ലാതെ തൊലിയില്‍ തുളച്ചുകയറുന്ന സൂചികള്‍ ശരീരത്തില്‍ അലിഞ്ഞുചേരും. മരുന്ന് രക്തത്തില്‍ കലരും.

ഈ കുത്തിവെപ്പിന് ഡോക്ടറുടെയോ നഴ്‌സിന്റെയോ സഹായം ആവശ്യവുമില്ല. ചെറിയ മുറിവില്‍ മരുന്ന് പ്ലാസ്റ്റര്‍ ഒട്ടിക്കുംപോലെ രോഗിക്കുതന്നെ കുത്തിവെപ്പെടുക്കാം.

ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെയും എമോറി സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ കുത്തിവെപ്പ് വികസിപ്പിച്ചത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത് നിലവിലുള്ള കുത്തിവെപ്പിനോളം തന്നെ ഫലപ്രദമെന്ന് കണ്ടെത്തുകയും ചെയ്തു.

പ്രതിരോധ കുത്തിവെപ്പുകളില്‍ മരുന്ന് ആഴത്തില്‍ പ്രയോഗിക്കേണ്ട കാര്യമില്ല. കാരണം തൊലിക്കു തൊട്ടുതാഴെത്തന്നെ പ്രതിരോധ കലകളുണ്ട് - ഗവേഷകന്‍ റിച്ചാര്‍ഡ് കോംപന്‍സ് പറയുന്നു. അതുകൊണ്ടുതന്നെ പുതിയ സംവിധാനം പരമ്പരാഗത കുത്തിവെപ്പിനേക്കാള്‍ ഫലപ്രദമാകുമെന്നാണ് സഹഗവേഷകന്‍ മാര്‍ക് പ്രോസ്‌നിറ്റ്‌സ് പറയുന്നത്.